12/11/2014

സായന്തനം

   


അന്നു മനസ്സിന്റെ മന്താരച്ചെപ്പിൽ
ഒരു കുങ്കുമപ്പൂപൊൽ കാത്തു വച്ചു
അതെന്നോ എവിടെയോ മറന്നു വച്ചു
ഒട്ടും നിനയാത്ത നേരത്ത് ഞാനാ
മന്താരചെപ്പിന്നു കണ്ടു
ആകാംഷ മുറ്റും മനസ്സോടെ ഞാൻ
ഇന്നത്‌ വീണ്ടും തുറന്നു നോക്കി ..... അത്
വാടിത്തളർന്നൊരു ഓർമ്മയായി ...
തിരമാലപോൽ അലതല്ലി എത്തുന്നു
വെറുതെ തലതല്ലി തകർന്നടിയുന്നു
വീണ്ടും നുരപോന്തി തേങ്ങി വരുന്നു
ഒര്മ്മയായ് പൊട്ടിച്ചിതറിടുവാൻ
സായന്തനത്തിലെ കുങ്കുമ ശോഭയായ്
കരയും കടലും ലയിച്ചപോലെ
യാത്ര പറയുവാനായിരുന്നെങ്കിലും
ഒരുമാത്ര എല്ലാം മറന്നു ഞാനും
ഹൃദയം നുറുങ്ങുന്ന വേദനയെങ്കിലും
ആ ഓർമ്മകൾക്കെന്നും നൂറഴക്
യാത്ര പറയുന്ന നേരമാണെങ്കിലും
സന്ധ്യക്ക്‌ സൂര്യൻ ചുവക്കുംപോലെ ....


11/13/2014

പിൻവിളി കേൾക്കാതെ


സ്വർഗ്ഗവാതിൽ തുറന്നെങ്ങോ
മറഞ്ഞൊരാ ദീപ്തസ്നേഹം
ഇരുകൈകളാൽ വാരിപ്പുണർന്നു
നെറുകയിലിറ്റിച്ച സ്നേഹചുംബനം
കുഞ്ഞുകൈകളിൽ മുറുകെപ്പിടിച്ചു
വിരൽത്തുമ്പിലേക്കൊഴുക്കിയ സ്നേഹപ്പൂമഴ
അരിമണികളിൽ ഹരിശ്രീയായ്
കുറിപ്പിച്ചോരക്ഷരപ്പെരുമ
കളിപ്പാട്ടമായ്, ഒരു കോച്ചുകുട്ടിപോൽ
എന്നെക്കളിപ്പിച്ച കൂട്ടുകാരൻ
ഓർമ്മകൾ തികട്ടുന്നു വേദന കനക്കുന്നു
താതാ വയ്യ സഹിച്ചിടുവാൻ ......
.
ദിഗ് വിജയത്തിനു സ്നേഹം മതി എന്നും
അക്ഷരം ലോക വെളിച്ചമാണെന്നും
സത്യം അനശ്വരം കളവു ക്ഷണികവും
എന്ന് പഠിപ്പിച്ച ഗുരുനാഥനാണച്ഛൻ .....
ഓർമ്മകൾ തികട്ടുന്നു വേദന കനക്കുന്നു
താതാ വയ്യ സഹിച്ചിടുവാൻ .....
ചിന്തകൾ പറയുന്നു അരികിലെന്നു
ഇല്ല അകലേക്ക്‌ പോകില്ലെന്ന്
എങ്കിലും അറിയുന്നു ...........
എല്ലാം കഴിഞ്ഞു എല്ലാം കൊഴിഞ്ഞു
ദൂരേക്ക്‌ എങ്ങോ പറന്നുപോയോ ???
ഇല്ല വരില്ലെന്നറിയുന്നു
ഈ പക്ഷം മുറിഞ്ഞൊരീ കുഞ്ഞുപക്ഷീ
പറക്കാൻ കഴിയാതെ കേഴുന്നു
ഓർമ്മകൾ തികട്ടുന്നു വേദന കനക്കുന്നു
താതാ വയ്യ സഹിച്ചിടുവാൻ.....

7/16/2014

യാത്രാമൊഴി



വിടവാങ്ങുന്നു ഞാനെന്‍ പ്രിയതമാ
എന്നമ്മതന്‍ മടിത്തട്ടിലേക്ക് 

തിരിച്ചേല്‍പ്പിക്കുന്നു നിന്‍ അരുമസന്താനങ്ങളെ
കൊടും കാട്ടില്‍ വളര്‍ന്നവരെങ്കിലും
വില്ലാളിവീരരായ് ശസ്ത്ര ശാസ്ത്രങ്ങളില്‍ 
കേമാരാണിന്നവര്‍ കയ്യേല്‍ക്കുക.... 

കൊട്ടാരസുഖത്തേക്കാള്‍ നിന്‍ സാമിപ്യം കൊതിച്ചവള്‍
കാട്ടിലും കൂട്ടായിരിക്കുവാന്‍ പോന്നവള്‍
കായും കനികളും മൃഷ്ട്ടാന്നമാക്കി
നിന്‍ നിഴലായ് കൂടിയോള്‍

കിരാതര്‍ തന്‍ നടുവിലും നിന്‍റെ നാമം ജപിച്ചിരുന്നു
അഗ്നിയില്‍ ചാടുവാന്‍ ചൊല്ലിയപ്പോഴും
ഒരുനേരം പോലും പഴിച്ചില്ല ഞാന്‍

കാടുകാണിക്കാനെന്ന പൊളി വേണ്ടായിരുന്നു
നിറവയറോടെ എന്നെ ഉപേക്ഷിക്കുന്ന വേളയില്‍
പോകുമായിരുന്നുഞാന്‍ സന്തോഷമോടെ
നിന്നിഷ്ടം ശിരസാല്‍ വഹിച്ചുകൊണ്ട്

പരിത്യജിച്ചു എന്നെ നീ പാതിവഴിയില്‍
എല്ലാം വിധിയെന്ന് കരുതുന്നു ഞാന്‍
കാഞ്ചന സീതയെ പ്രതിഷ്ഠിച്ച വേളയില്‍ തന്നെ
ഞാനാം സീത മരിച്ചു പോയീ

നന്ദി എന്നെ സ്നേഹിച്ച ജീവജാലങ്ങളെ
ബന്ധുമിത്രാദികളെ ....ദുഖത്തില്‍ തുണയായ താപസനേ
വിടനല്‍കി എന്നെ അനുഗ്രഹിക്ക .....

7/02/2014

അകലം

      

  
ഓര്‍മ്മകള്‍ വെള്ളാരം കല്ലുകള്‍
പെറുക്കിനടന്ന കാലത്തിലേക്ക്
പ്രകാശ വേഗത്തില്‍
സഞ്ചരിക്കുകയാണ്
ഒരുപാടു പുറകിലേക്ക്....
ഇന്നോ ഇന്നലെയോ ഇല്ലാതെ
അതിനുംപുറകിലെവിടെയോ
അടുക്കില്ലാതെ അലയുന്നു...
ഇടയ്ക്കു അപരിചിതമായ
ചില ചിലമ്പലുകള്‍
അയാള്‍ കേള്‍ക്കുന്നുണ്ട്
വെള്ളം തരുന്നുണ്ട്
കുളിപ്പിക്കുന്നുണ്ട്
ആരൊക്കെ ഇവര്‍
ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരുന്നു....
ചാരെ തനിക്കുനേരെ
അറിയാതടഞ്ഞുപോയ
വാതിലിനു മുന്നില്‍
തുറക്കാന്‍ പറ്റാത്ത
താക്കോലുമായി
പ്രിയതമ അന്യയെപ്പോലെ
നിസ്സഹായയായി ......


4/09/2014

സ്വയം അറിയാന്‍

               


കാണുന്ന കാഴ്ച്ചതന്‍ പൊരുള്‍ തേടി അലയുമ്പോള്‍ 
അറിയുന്നില്ലി വിലപ്പെട്ട മനുഷ്യ ജന്മത്തിന്‍ പൊരുള്‍ 
പാഴാക്കിക്കളയുന്ന ഓരോ നിമിഷവും 
നഷ്ടപ്പെടുത്തലാണോര്‍ക്കാം നമുക്ക് 

ഒരു നീര്‍ക്കുമിളപോല്‍ എപ്പോഴും പൊട്ടാം
ഈ ജന്മമാം കുമിളയും തിരിച്ചറിയൂ... 
ചെയ്യുവാനുണ്ടൊരുപാട് കാര്യങ്ങള്‍ 
സഹജീവിക്കു നല്‍കാം ഒരിറ്റു സ്നേഹം. 

മറക്കാതിരിക്കാം പിന്നിട്ടവഴികള്‍ 
മറക്കാം നമുക്കേറ്റ മുറിവിന്‍റെ പാടുകള്‍. 
പൊറുക്കാന്‍ പഠിക്കാം ചിരിക്കാന്‍ ശ്രമിക്കാം 
ഔന്നിത്യങ്ങളില്‍ സ്വയം മറക്കാതിരിക്കാം .

അലറി ഇരമ്പുന്ന കടലും ഒരുക്കുന്നു 
ഒരുപാട് ജീവന് താവളങ്ങള്‍ .
വെറുതെ അലയുന്ന മേഘവും പൊഴിയുന്നു 
തെളിനീര്‍  മഴയായി കുളിര് നല്‍കാന്‍. 

കണ്ണ് തുറന്നൊന്നു നോക്കാതെ ചൊല്ലുന്നു 
ഈ ലോകം നാശ മെന്നാര്‍ത്തു വിളിക്കുന്നു... 
നന്മകള്‍ ഒന്നും കാണാതെ  നമ്മള്‍ സ്വയം 
കണ്ണടച്ചെല്ലാം ഇരുട്ടെന്നു കേഴുന്നു.... 

കണ്ണുതുറക്കാം കാണാന്‍ ശ്രമിക്കാം 
ഇരുട്ടിലും ഇറ്റു വെളിച്ചം പകരാം 
പോരുക കൂട്ടരേ കൈകൊര്‍ത്തിടാം 
ഒരു നല്ല നാളെക്കായ്‌ സ്നേഹത്തിനായ് .....

3/25/2014

ഒരു സ്വര്‍ണ്ണമീന്‍


ചുറ്റും പച്ചപ്പുകള്‍ വെള്ളാരം കല്ലുകള്‍ 
നീന്തിക്കളിക്കുവാന്‍  തെളിനീര്‍ കുളിരുകള്‍ 
വര്‍ണ്ണച്ചിറകുമായ് പ്പാറിക്കളിച്ചു 
നീന്തിത്തുടിച്ചു രസിച്ചു 

ആറ്റിന്നൊഴുക്കില്ല 
കാഴ്ചക്ക് മാറ്റമില്ല 
എല്ലാം എനിക്കുണ്ട് ഒന്നുമില്ലാത്തൊരു 
സ്പടികത്തിന്‍ പാത്രമാണെന്റെ ലോകം 

കാണുന്നു  നല്ലവെളിച്ചം
അസ്തമിക്കുന്നത്  രാത്രിയായാല്‍ 
അത് സൂര്യവെളിച്ചമല്ലെന്നറിയാം
വെറും നിയോണ്‍ വെളിച്ചമെന്നെനിക്കറിയാം 
അറിയാമതെങ്കിലും അറിയില്ലെനിക്കെന്നു 
നിന്നെപ്പറഞ്ഞു വിശ്വസിപ്പിച്ചു ഞാന്‍ 

ചുറ്റും നിറഞ്ഞത്‌  പ്ലാസ്ടിക്കിലകളും  
മണമില്ലാപ്പൂക്കളും
കൃത്യമായ് നല്‍കുന്ന ഭക്ഷണ ചീളുകള്‍ 
കുമിളയായ് കിട്ടുന്നു ജീവവായു .... 

എന്റെ ഇഷ്ടങ്ങള്‍ മറക്കുന്നു ഞാന്‍ 
അല്ല മറക്കണം ഞാന്‍ 
നിന്‍റെ ഇഷ്ടങ്ങള്‍ അറിയണം ഞാന്‍ 
നീ പറയുമ്പോള്‍ കഴിക്കണം ഞാന്‍ 
നീപറയുമ്പോള്‍  ഉണരണം ഞാന്‍ 

ഒരു സ്പടിക പ്പാത്രത്തില്‍ 
നിറയുന്ന വര്‍ണ്ണപ്പ്രപഞ്ചമാണെന്‍റെ ലോകം 
എപ്പോള്‍ വേണേലും പൊട്ടിച്ചിതറിടാം
എന്റെ ലോകത്തിന്‍ അതിര്‍വരമ്പ് 
എങ്കിലും നീന്തിത്തുടിക്കുന്നു ഞാന്‍ 
വെള്ളത്തിലലിയുന്ന കണ്ണീര്‍ നനവുകള്‍ 
ആരാരും കാണില്ലെനിക്കറിയാം 


3/16/2014

വീട്ടമ്മ

സ്നേഹം  നീലാകാശം പോലെ
നിനക്കുമേല്‍ പൊതിഞ്ഞു ഞാന്‍ .....എന്നാല്‍ 
അതിന്റെ കോണില്‍ എവിടെയോ കണ്ട
ഒരുതുണ്ട്  മേഘത്തെ മാത്രം നീ കണ്ടു ...

കത്തുന്ന സൂര്യന്റെ ചൂടുമുഴുവന്‍
എന്നിലെക്കാവാഹിച്ച്
ഒരുമേലാപ്പായ്ഞാന്‍ നിനക്കുമേല്‍ .... എന്നാല്‍ 
അതില്‍ ഞാനറിയാതെ എതിലേയോ കടന്ന 
ഇത്തിരി സൂര്യവെളിച്ചം നിന്നെ പോള്ളിക്കുന്നതായി
നീ അലമുറയിട്ടു കൊണ്ടിരുന്നു......

ചൂടുമുഴുവന്‍ ഉരുക്കി ഒരുക്കി 
ഒരു കുളിര്‍മഴയായ്  നിന്നിലേക്ക്‌ 
ഞാന്‍ പെയ്യാന്‍ ഒരുങ്ങി ... അപ്പോള്‍ 
ഒരു വര്‍ണക്കുട നിവര്‍ത്തി ആ മഴയെ നീ 
മനോഹരമായ് തടഞ്ഞുകൊണ്ടിരുന്നു .... 

ഒരുപാട് സമയം ചിലവിട്ട്
ഒത്തിരി കറികള്‍ നിനക്കായ്‌ ഞാന്‍ ചമച്ചു ... എന്നാല്‍ 
ഉപ്പേരിയില്‍  ഒരിറ്റു കൂടിയ 
ഉപ്പുമാത്രം നീ  അറിഞ്ഞു ......

മനസ്സില്‍ ഒത്തിരി കവിതകള്‍ 
കൊഞ്ചി ചിരിച്ചപ്പോള്‍ എപ്പോഴോ 
അറിയാതെ  മൂളിയ ഒരുകവിത 
നിന്നെ ആരോലസപ്പെടുത്തി ....

പാടാതെ കൊഞ്ചാതെ പൊട്ടിച്ചിരിക്കാതെ 
വെച്ചും വിളമ്പിയും തുണികള്‍ അലക്കിയും 
എല്ലാം ഉള്ളില്‍ ഒതുക്കാന്‍ പഠിച്ചപ്പോള്‍ 
എല്ലാരും ചേര്‍ന്നൊത്തു പറഞ്ഞു 
നീയാണ് വീട്ടമ്മ .....
   

2/25/2014

മാഞ്ഞ സന്ധ്യ

   

സിന്ധൂരരേഖ മാഞ്ഞൊരു സന്ധ്യപോല്‍
ഉമ്മറക്കൊലായില്‍ ഒറ്റക്കായി ....
കൂട്ടമായെത്തിയ കിളികള്‍ കൂടണഞ്ഞപോല്‍
നിശബ്ദമായ് 
വന്നവര്‍ വന്നവര്‍  പൊയ്ക്കഴിഞ്ഞു.

ഒഴിഞ്ഞ ചാരുകസേരയില്‍ ചാരി 
കോലായില്‍ തറയിലിരുപ്പാണപ്പോഴും 
നരക്കാന്‍ തുടങ്ങിയ തലയില്‍ കൈ താങ്ങി 
ഇരുട്ട് കവരുന്ന സന്ധ്യപോലെ

ശാഠ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു
ശണ്ഠകള്‍ നിത്യമാം സംഭവവും
നേര്‍ക്കുനേര്‍ കണ്ടാല്‍ പോര്‍ വിളിചെന്നാലും
ഇന്നതിന്‍ ശൂന്യത അറിയുന്നേറെ.....


ഏഴാം കടലിന്നക്കരെ നിന്നും
മക്കള്‍ വിളിക്കുന്നുണ്ടെന്നുമെന്നും
അമ്മാ സുഖമല്ലേ ഭക്ഷണം കഴിച്ചില്ലേ
തങ്കമ്മ വന്നല്ലോ കൂട്ടിനിന്നും ....

തിണ്ണയില്‍ കിണ്ടിയില്‍ വെള്ളം വച്ചുഞാന്‍
ഊണിന്  ചമ്മന്തിയുണ്ട് വായോ
ഓണത്തിനും വേണം ഊണിന് ചമ്മന്തി 
ഇല്ലേല്‍ പ്പിണങ്ങി പ്പരിഭവിക്കും 

മുറ്റത്തു പൈപ്പുണ്ട് കാല്‍കഴുകാനെന്നാലും
തിണ്ണയില്‍ കിണ്ടീന്നെ കാല്‍കഴുകൂ....
പിണക്കമാണേന്നാലും പാടില്ല 
ഞാനിവിടുന്നു എവിടെക്കും മാറിനില്‍ക്കാന്‍ 

മിണ്ടില്ല എങ്കിലും കണ്ടില്ല എന്നാല്‍ 
ആ കണ്ണില്‍ പരിഭ്രമം ഞാന്‍ കണ്ടിരുന്നു 
എപ്പോഴും ഞാന്‍ വിളിപ്പുറത്ത്ണ്ടാകണം
ഇപ്പോഴും എന്നെ കാണുന്നുണ്ടോ ....??

ഇത്രേം  ഞാന്‍നിന്നെ  സ്നേഹിചിരുന്നുവോ 
അറിയുന്നു ഇല്ലാതെനിക്കുവയ്യ
ഞാനും വരട്ടയോ എവിടെയാണിന്നു നീ  
ഞാനില്ലാതെങ്ങിനെ ........??????

2/08/2014

ഞാനറിയാതെ



വരില്ലെന്നറിയാം  
എങ്കിലും കാത്തിരുന്നു
ഒരുപാട്  മധുമാസങ്ങള്‍ 
കടന്നുപോയിട്ടും 
പൂക്കാത്ത മാവുപോലെ 
നിന്‍റെ വരവ്  അറിയതെ പോയതാണോ ?

വെള്ളിനക്ഷത്രമായ്  
 ആകാശത്ത് 
പൂത്തു നിന്നത് 
നീ ആയിരുന്നോ

എന്നോ പെയ്തൊരു മഴ  
നിന്‍റെ വരവറിയിച്ചതായിരുന്നോ 
വന്നു പോയ 
കൊടും വേനല്‍  നിന്‍റെ 
സങ്കടം  എരിച്ചു തീര്‍ത്തതാണോ

പ്രഭാതത്തിലെ  തുഷാര ബിന്ദുക്കള്‍ 
നീ ആണ് എന്ന്  ചിലപ്പോള്‍ 
ഞാന്‍ ധരിച്ചു

എന്നെ തലോടി കടന്നുപോയ കാറ്റിന്‍റെ 
 സ്പര്‍ശം  നിന്റെതാകാന്‍ 
 ഞാന്‍ കൊതിച്ചു   

നിശബ്ദ നിമിഷങ്ങളില്‍ 
 മൌനമായി എന്നെ  പൊതിഞ്ഞത് 
നീ ആയിരുന്നോ

മഞ്ഞു പൊഴിക്കുന്ന രാവില്‍ 
ഒരു രാപ്പാടി  പാടിയിരുന്നു 
അത് നീ ആയിരുന്നോ

വന്നു എങ്കില്‍ ഒരിക്കലെങ്കിലും 
എന്നോട് പറയാമായിരുന്നു 
 ഇത് ഞാനാണ് എന്ന് 

വന്നിട്ടും  തിരിച്ചരിയാത്തതില്‍ 
പരിഭവമുണ്ട്  അല്ലെ 
കണ്ടിട്ടും കാണാതിരുന്നതില്‍ 
സങ്കടവും 

എങ്കിലും എനിക്കറിയാം 
നീ എന്നിലുണ്ടെന്ന്

1/02/2014

തിരിഞ്ഞു നോക്കുമ്പോള്‍



പുതുവര്‍ഷത്തിന്റെ  ലഹരി 
ഒട്ടും ചോരാതെ ഞാന്‍ 
ഓര്‍മ്മകള്‍ ഒന്നടുക്കട്ടെ !!

അച്ഛന്റെ  വിരലില്‍ 
തൂങ്ങി ലോകം കണ്ട നാളും
അമ്മയുടെ ലാളനയില്‍
നാവില്‍ രുചികള്‍ നിറച്ചതും 

സൌഹൃദ പ്പെരുമഴയില്‍
കാലം കണ്ണെഴുതി 
സന്തോഷം കൊലുസ്സണിയിച്ചു
മോഹങ്ങള്‍ പൊട്ടണിയിച്ചു 

ചെഗുവേരയും മാര്‍ക്സും 
ഏങ്കല്സും കലാലയാങ്കണത്തില്‍ 
വിപ്ലവ മോഹമായ് 

കണ്ണില്‍ പ്രണയ സാഗരം ഒളിപ്പിച്ചു   
ചുള്ളിക്കാടും അയ്യപ്പനും 
ഓയന്‍വിയും ഘനഗംഭീരമായ്‌
തന്മയമായ് ചൊല്ലി 
പ്രണയത്തീമനസ്സില്‍  നിറച്ചു

ഒരു മംഗല്യസൂത്രത്തിന്‍ ശ്രീയായ്
എന്നിലെ പ്രണയഭാവത്തിന്നര്‍ത്ഥം
പകര്‍ന്നതും  
എന്നിലെ ശ്രീയായി എന്റെ 'ശ്രീ' യായി 
എന്റെ കൈ പിടിച്ചൊപ്പം നടക്കുന്നു 

അമ്മയായ്  ഗൃഹനാഥയായ് 
സ്വസ്ഥയായ് അഭിമാനമായ് 
ജീവിത വഴിയില്‍ ഇരിക്കവേ 
എന്നിലെ എന്നില്‍  സന്തിഷ്ടയാണ് ഞാന്‍ 
ദുഃഖമൊട്ടുമേ ഇല്ല  
പരാജയമില്ല  
 
തിരിഞ്ഞു നോക്കിയാല്‍  
എങ്ങും നന്മകള്‍ മാത്രം
ഇന്നും നാളയും പുണ്യം നിറയട്ടെ 
ജീവിത യാത്രയില്‍ സ്നേഹാമൃതം 
നിറയട്ടെ  എല്ലാം നിന്‍ അനുഗ്രഹം 
 സര്‍വ്വേശ്വരാ !!!!!!