3/25/2014

ഒരു സ്വര്‍ണ്ണമീന്‍


ചുറ്റും പച്ചപ്പുകള്‍ വെള്ളാരം കല്ലുകള്‍ 
നീന്തിക്കളിക്കുവാന്‍  തെളിനീര്‍ കുളിരുകള്‍ 
വര്‍ണ്ണച്ചിറകുമായ് പ്പാറിക്കളിച്ചു 
നീന്തിത്തുടിച്ചു രസിച്ചു 

ആറ്റിന്നൊഴുക്കില്ല 
കാഴ്ചക്ക് മാറ്റമില്ല 
എല്ലാം എനിക്കുണ്ട് ഒന്നുമില്ലാത്തൊരു 
സ്പടികത്തിന്‍ പാത്രമാണെന്റെ ലോകം 

കാണുന്നു  നല്ലവെളിച്ചം
അസ്തമിക്കുന്നത്  രാത്രിയായാല്‍ 
അത് സൂര്യവെളിച്ചമല്ലെന്നറിയാം
വെറും നിയോണ്‍ വെളിച്ചമെന്നെനിക്കറിയാം 
അറിയാമതെങ്കിലും അറിയില്ലെനിക്കെന്നു 
നിന്നെപ്പറഞ്ഞു വിശ്വസിപ്പിച്ചു ഞാന്‍ 

ചുറ്റും നിറഞ്ഞത്‌  പ്ലാസ്ടിക്കിലകളും  
മണമില്ലാപ്പൂക്കളും
കൃത്യമായ് നല്‍കുന്ന ഭക്ഷണ ചീളുകള്‍ 
കുമിളയായ് കിട്ടുന്നു ജീവവായു .... 

എന്റെ ഇഷ്ടങ്ങള്‍ മറക്കുന്നു ഞാന്‍ 
അല്ല മറക്കണം ഞാന്‍ 
നിന്‍റെ ഇഷ്ടങ്ങള്‍ അറിയണം ഞാന്‍ 
നീ പറയുമ്പോള്‍ കഴിക്കണം ഞാന്‍ 
നീപറയുമ്പോള്‍  ഉണരണം ഞാന്‍ 

ഒരു സ്പടിക പ്പാത്രത്തില്‍ 
നിറയുന്ന വര്‍ണ്ണപ്പ്രപഞ്ചമാണെന്‍റെ ലോകം 
എപ്പോള്‍ വേണേലും പൊട്ടിച്ചിതറിടാം
എന്റെ ലോകത്തിന്‍ അതിര്‍വരമ്പ് 
എങ്കിലും നീന്തിത്തുടിക്കുന്നു ഞാന്‍ 
വെള്ളത്തിലലിയുന്ന കണ്ണീര്‍ നനവുകള്‍ 
ആരാരും കാണില്ലെനിക്കറിയാം 


3/16/2014

വീട്ടമ്മ

സ്നേഹം  നീലാകാശം പോലെ
നിനക്കുമേല്‍ പൊതിഞ്ഞു ഞാന്‍ .....എന്നാല്‍ 
അതിന്റെ കോണില്‍ എവിടെയോ കണ്ട
ഒരുതുണ്ട്  മേഘത്തെ മാത്രം നീ കണ്ടു ...

കത്തുന്ന സൂര്യന്റെ ചൂടുമുഴുവന്‍
എന്നിലെക്കാവാഹിച്ച്
ഒരുമേലാപ്പായ്ഞാന്‍ നിനക്കുമേല്‍ .... എന്നാല്‍ 
അതില്‍ ഞാനറിയാതെ എതിലേയോ കടന്ന 
ഇത്തിരി സൂര്യവെളിച്ചം നിന്നെ പോള്ളിക്കുന്നതായി
നീ അലമുറയിട്ടു കൊണ്ടിരുന്നു......

ചൂടുമുഴുവന്‍ ഉരുക്കി ഒരുക്കി 
ഒരു കുളിര്‍മഴയായ്  നിന്നിലേക്ക്‌ 
ഞാന്‍ പെയ്യാന്‍ ഒരുങ്ങി ... അപ്പോള്‍ 
ഒരു വര്‍ണക്കുട നിവര്‍ത്തി ആ മഴയെ നീ 
മനോഹരമായ് തടഞ്ഞുകൊണ്ടിരുന്നു .... 

ഒരുപാട് സമയം ചിലവിട്ട്
ഒത്തിരി കറികള്‍ നിനക്കായ്‌ ഞാന്‍ ചമച്ചു ... എന്നാല്‍ 
ഉപ്പേരിയില്‍  ഒരിറ്റു കൂടിയ 
ഉപ്പുമാത്രം നീ  അറിഞ്ഞു ......

മനസ്സില്‍ ഒത്തിരി കവിതകള്‍ 
കൊഞ്ചി ചിരിച്ചപ്പോള്‍ എപ്പോഴോ 
അറിയാതെ  മൂളിയ ഒരുകവിത 
നിന്നെ ആരോലസപ്പെടുത്തി ....

പാടാതെ കൊഞ്ചാതെ പൊട്ടിച്ചിരിക്കാതെ 
വെച്ചും വിളമ്പിയും തുണികള്‍ അലക്കിയും 
എല്ലാം ഉള്ളില്‍ ഒതുക്കാന്‍ പഠിച്ചപ്പോള്‍ 
എല്ലാരും ചേര്‍ന്നൊത്തു പറഞ്ഞു 
നീയാണ് വീട്ടമ്മ .....